Tuesday, December 28, 2010

എന്നോടിതു വേണ്ടാരുന്നു നാരാണേട്ടാ..

1996 ഏപ്രില്‍ ഫൂളിന്റെ അന്നാണ് കേരളത്തിലെ മദ്യപരുടെ മുഴുവന് ഗ്ലാസില് മണ്ണ് വാരിയിട്ടുകൊണ്ട് നമ്മുടെ സ്വന്തം അന്തോണിച്ചന്‍ ചാരായ നിരോധനം കൊണ്ടുവന്നത്. എന്റെ അയല്വക്കത്തെ   കുമാരേട്ടന്‍ സ്വന്തം വാമഭാഗം ദിവംഗതയായപ്പോള് പോലും ഇത്രേം വിഷമിച്ചിട്ടുണ്ടാകില്ല (സത്യത്തില്‍ ഭാര്യ മരിച്ചപ്പോ പുള്ളി ഒരു ഫുള്‍ ഓ പി ആറു പൊട്ടിച്ചു ആഘോഷിച്ചു എന്നാണറിവ്!).

എന്തായാലും ചാരായ നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിലും ഞങ്ങളുടെ നാട്ടിലെ വേറെ ഒരു പ്രശ്നത്തിന് ഒരു വലിയ പരിഹാരം കാണാന്‍ അതിനു സാധിച്ചു. തൊഴിലില്ലായ്മ കുറെ ഒക്കെ കുറക്കാന്‍ ചാരായ നിരോധനത്തിന് സാധിച്ചു എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ അനുഭവം വെച്ച് വളരെ ശരിയാണ്!

അതുവരെ കലുങ്കിന്റെ മോളിലും കൊടിമരത്തിന്റെ താഴെയും തമ്പടിച്ചു നാട്ടിലെ മുഴുവന്‍ പെമ്പിള്ളെരുടെയും പ്രശ്നങ്ങള്‍ എന്താണെന്നു വളരെ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയും അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന് ആപ്പിള് തലയില് വീണ ഐസക് ന്യുട്ടനെപോലെ തല പുകച്ചും തല കുത്തിം ആലോചിച്ചിരുന്ന യുവ തലമുറ പുതിയ ഒരു ജോലി സാധ്യത കണ്ടു അതിലേക്കു ചാടി വീണു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ കുറെ ചെറുപ്പക്കാര് വളരെ പെട്ടന്ന് തൊഴില്‍രഹിതന്‍ എന്ന നിലയില്‍ നിന്ന് ഇമ്പോര്‍ട്ട് & റീടെയില്‍ ബിസിനെസ്സ് നടത്തുന്നവരായി മാറി. അതായതു കര്‍ണാടകത്തില്‍ വളരെ സുലഭമായി കിട്ടുന്ന കാട്ടി അഥവാ മൂലവെട്ടി എന്നൊക്കെ അറിയപ്പെടുന്ന പാക്കറ്റ്‌ ചാരായം അവിടുന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന ഇമ്പോര്‍ട്ടെഴ്സ്. ഈ പുതിയ വ്യാപാരം തഴച്ചു വളര്‍ന്നു നാട്ടിലെ പാമ്പുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു.

ഞാന്‍ വീട്ടില്‍ നിന്നും ഞങ്ങളുടെ കൊച്ചു ടൌണിലേക്ക് പോകുന്ന വഴിക്കാണ് ഇതില്‍ ഒരു പാമ്പായ നാരായണേട്ടന്റെ വീട്. കക്ഷി ആളു ഒരു പാവമൊക്കെയാണെങ്കിലും പൂസായാല്‍ പിന്നെ വയെടുത്താ തെറിയെ പറയു. (പൂസായില്ലെങ്കില്‍ വയെടുതില്ലെന്കിലും തെറിയെ പറയു!). പക്ഷെ ആളൊരു പരോപകാരി ആയതുകൊണ്ട് പുള്ളിയുടെ തെറി ആരും ഗൌനിക്കാറില്ല. വൈകുന്നേരമായാല്‍ ഞങ്ങളൊക്കെ പുള്ളിയുടെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് നടക്കുക. ചെന്ന് പെട്ടാല്‍ ജഡ്ജസിന്റെ മുന്നില്‍ പെട്ട സ്റ്റാര്‍ സിങ്ങറിന്റെ അവസ്ഥയായിരിക്കും. അതായതു അങ്ങോട്ട്‌ ഒന്നും തിരിച്ചു പറയാന്‍ പറ്റാതെ പുള്ളി പറയുന്ന വിവരക്കേട് എല്ലാം കേട്ട് കൊണ്ട് നിക്കണം. ഒപ്പം തെറിയും!

ഒരു ദിവസം സന്ധ്യക്ക് സ്ഥിരം ക്വോട്ടയുടെ കൂടെ രണ്ടെണ്ണം കൂടുതല്‍ വിട്ടു നില്‍ക്കുന്ന നാരായണേട്ടന്റെ മുന്നില്‍ ഞാന്‍ അബദ്ധത്തില്‍ ചെന്നു ചാടി. കാല് പിണച്ചു വെച്ച് വീട്ടുമുറ്റത്തെ മൈസൂര്‍ പൂവന്‍ വാഴക്കു ചാരി ഒരു ചോദ്യ ചിഹ്നം പോലെ നിക്കുവാരുന്ന നാരാണേട്ടനോട്‌ ഞാന്‍ ചോദിച്ചു
“എന്നാ ഉണ്ടു നാരാണേട്ടാ വിശേഷം?”
“നീ ആരാടാ(ഴാ) എന്റെ വിശേഷം ചോദിക്കാന്‍ ................മോനേ”
ശ്ശോ വേണ്ടാരുന്നു, വെറുതെ വാഴേ ചാരിയ നാരാണേട്ടന്റെ വായിലിരുന്നത് എടുത്തു വേണ്ടാത്തിടത്ത് വെച്ചു!
പിന്നെ ഒരു സമാധാനം നാരാണേട്ടന്‍‍ എന്നെ മോനേ എന്നല്ലേ വിളിച്ചോള്ളൂ, അച്ഛനോട് എന്തേലും ദേഷ്യം കാണും അതാ അച്ഛനെ ചീത്ത പറഞ്ഞത്‌! ഇനിം നിന്ന്‍ അച്ഛനെ കൂടുതല്‍ ചീത്ത കേള്പ്പി്ക്കണ്ട എന്നോര്ത്ത് ഞാന്‍ ‍ മെല്ലെ വലിയാനുള്ള പരിപാടി നോക്കി. ചുറ്റുവട്ടം ഒക്കെ ഒന്ന് നോക്കി, (ആരേലും കണ്ടോ എന്നറിയണൂലോ.... ഇല്ല ആരും കണ്ടില്ല.) ഒന്നും സംഭവിക്കാത്ത രീതിയില്‍ ‍ മുന്നോട്ട് നടന്നു.

“ഡാ പൊ...................... മോനേ അവിടെ നിക്കടാ”

ഈ പ്രാവശ്യം അച്ഛനെ വിട്ടു എന്നെ തന്നെ ആണ് നാരാണേട്ടന്‍ പിടിച്ചിരിക്കുന്നത്.
ഇനി കൂടുതല്‍ ചീത്ത പറയിപ്പിച്ച് നാരാണേട്ടനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത ഞാന്‍ തിരിഞ്ഞു നോക്കി. നേരത്തെ ചോദ്യ ചിഹ്നമായിരുന്ന നാരാണേട്ടന്‍ ഇപ്പോള്‍, ഇടതു കൈ വാഴയില്‍ പിടിച്ചു മറു കൈ എളിക്കു കുത്തി തല ഒരു വശത്തേക്ക് ചെരിച്ചു വെച്ച് സത്യന്‍ മാഷ്‌ സ്റ്റൈലില്‍ നില്ക്കു കയാണ്.
മനസ്സില്‍ അടക്കിപ്പിടിച്ച ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു “എന്താ നാരാണേട്ടാ?”
“നീ ഇങ്ങു വന്നേ”

എന്തോ പാര വരുന്നു എന്ന് എനിക്കു മനസിലായി. മുരളിയെ കാണാന്‍ ചെല്ലുന്ന രമേശ്‌ ചെന്നിത്തലയെപ്പോലെ മനസില്ലാ മനസോടെ ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.
നാരാണേട്ടന്‍ എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു “ഡാ നീ എനിക്കൊരു ഗെല്പ്‌ ചെയ്യണം”

റാംജി റാവു സ്പീക്കിങ്ങില്‍ സായ്കുമാര്‍ കേട്ട പോലെ ഗുലുമാല്‍ എന്ന പാട്ട് കേക്കുന്നതായി എനിക്കും തോന്നി.

“എന്ത് ഹെല്പാ വേണ്ടത്‌ നാരാണേട്ടാ?”
“എടാ അവളുമ്മാര് അകത്തിരുന്നു ടിവി കാണുവാ. എന്റെ അരയില്‍ 2 പാക്കറ്റ്‌ ഇരിപ്പുണ്ട്. അവര് ടിവി കാണുന്ന മുറിയില്‍ ആണ് എന്റെ പേഴ്സ് ഇരിക്കുന്നെ. അതെടുക്കാന്‍ അകത്തേക്ക് പോണേല്‍ ഇത് അരേല്‍ വെച്ചോണ്ട് പറ്റില്ല. നീ ഇതൊന്നു പിടിക്ക് ഞാന്‍ ആ പേഴ്സ് എടുത്തു വന്നിട്ട് വാങ്ങാം”
അതു ശരി അപ്പൊ പാക്കറ്റ്‌ ചാരായം പിടിപ്പിക്കാനാണ് എന്നെ തെറി വിളിച്ചു ഇവിടെ വരുത്തിയത്‌ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു “അതിവിടെ എങ്ങാനും വെച്ചിട്ട് പോയാ മതി നാരാണേട്ടാ.”
“അതൊന്നും ശരിയാകില്ല, അവളെങ്ങാനും പുറത്ത്‌ വന്നു കണ്ടാല്‍ നിനക്കറിയാലോ.”
നാരാണേട്ടന് സ്വന്തം ഭാര്യ കല്യാണി ചേച്ചിയെ ഭയങ്കര പേടി ആണ്. ഞാന്‍ മനസില്ലാ മനസോടെ ഇനിയും കേള്‍ക്കേണ്ട തെറിയുടെ ഡോസ് ഓര്‍ത്ത്‌ അര്ദ്ധ സമ്മതം മൂളി. “വേഗം വരണം നാരാണേട്ടാ.”

“എനിക്കു ഒരു മിനിറ്റ്‌ മതിയെടാ” എന്നും പറഞ്ഞ് നാരാണേട്ടന്‍ അരയില്‍ വെച്ചിരുന്ന 2 പാക്കറ്റ്‌ എടുത്തു എന്റെ നേരെ നീട്ടി.
ഞാന്‍ അത് രണ്ടു കയ്യിലുമായി പിടിച്ചു. "നീ എന്താ എല്ലാരേം കാണിക്കാനുള്ള പ്രദര്ശണന വസ്തുവാണോ പിടിച്ചേക്കുന്നെ? അരയില്‍ വെക്കടാ"
എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. വഴിയെ പോയ എന്നെ വിളിച്ചുവരുത്തി ഉള്ള ചീത്ത എല്ലാം വിളിച്ചിട്ട് തന്നിരിക്കുന്ന ഒരു പണി കണ്ടില്ലേ. ഇതെങ്ങാനും ആരേലും കണ്ടാല്‍ പത്തിരുപത്തഞ്ചു വര്‍ഷമായി ഞാന്‍ ഫാക്ടംഫോസും ചാണകവും ഇഷ്ടംപോലെ ഇട്ടു കൊടുത്തു വളര്ത്തി ക്കൊണ്ടുവന്ന എന്റെ ഇമേജ് കപ്പല് കേറീത് തന്നെ എന്റെ പറശിനിക്കടവ് മുത്തപ്പാ. പക്ഷേ ആരേലും വന്നാലും പെട്ടന്നു കാണാത്തിടത്ത് വെക്കുന്നതാണ് നല്ലത് എന്ന് എനിക്കും തോന്നി.

അടുത്ത സുനാമിക്ക് ഇയാള്‍ കടല്ക്കരെ തന്നെ ഉണ്ടാകണേ എന്ന് നാരാണേട്ടനെ മനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ ആ ചാരായം നിറച്ച രണ്ടു പ്ലാസ്റ്റിക് കവറുകളും ശ്വാസം ഉള്ളിലേക്ക് എടുത്തു വയറു ചുക്കി അരയിലേക്ക് താഴ്ത്തി.

അരയില്‍ ചുറ്റിയിരിക്കുന്ന കിറ്റെക്സ് ലുങ്കിയുടെ ബലത്തില്‍ രണ്ടു പാക്കറ്റുകളും സുരക്ഷിതമായി എന്റെ അരയോട് ഒട്ടിച്ചേര്‍ന്നു. അരയുടെ ഇടതും വലതും വശങ്ങളിലായിയാണ് ഞാന്‍ അവരെ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നത്. ഷര്‍ട്ട് താഴ്ത്തിക്കഴിഞ്ഞ് ഞാന്‍ എന്റെ അരവശത്തെക്ക്ഒന്ന് നോക്കി. ഈശ്വരാ ഷര്ട്ടിടന്റെ രണ്ടു വശങ്ങളിലും പാക്കറ്റുകള്‍ തള്ളി നിക്കുന്നു. പെട്ടന്നു കാണുന്ന ഒരാള്ക്ക് ‌ തോന്നുക ഞാന്‍ അരക്ക് ബ്രാ ഇട്ടിരിക്കുന്നു എന്നാണ്!

ഞാന്‍ രണ്ടുകൈകളും പിണച്ചുവെച്ച് രണ്ടു മുഴകള്‍ക്കും മറ തീര്ത്തു . ഇപ്പൊ പെട്ടന്നു ആര്ക്കും മനസിലാകില്ല. നാരാണേട്ടന്‍ വീട്ടിലേക്കു കയറി. നാരാണേട്ടന്റെ നടത്തം കണ്ടപ്പോള്‍ ഗട്ടറുള്ള വഴിയില്ക്കൂടി പോകുന്ന കെ എസ് ആര്‍ ടി സി ബസിനെ പുറകില്‍ നിന്നും കാണുന്നത് പോലെ ആണ് തോന്നിയത്. അങ്ങോട്ടും ഇങ്ങോട്ടും ആടിയും ചെരിഞ്ഞും. നാരാണേട്ടന്‍ അകത്തേക്ക് കയറിയതും അകത്തു മുല്ലപ്പെരിയാര്‍ തീര്ക്കു ന്ന സീരിയല്‍ അവസാനിച്ചതും ഒരുമിച്ചായിരുന്നു.

സീരിയല്‍ അവസാനിച്ചതും നായികയുടെ ഭര്‍ത്താവും നായകന്റെ ഭാര്യയും കണ്ടുമുട്ടിയാലുണ്ടാകുന്ന ഹിരോഷിമാ സ്ഫോടനത്തെപ്പറ്റി ചര്ച്ചു ചെയ്തുകൊണ്ട് അവിടെ അയല്വോക്കത്തൊക്കെ ഉള്ള ചേച്ചിമാരും കുട്ട്യോളും അതാ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു. ഞാനാണേ എന്റെക അരയിലെ മുഴ മറക്കാന്‍ വേണ്ടി കൈ കെട്ടിയതുപോലെ വച്ചിരിക്കുകയാണ്.

ഈശ്വരാ പ്രശ്‌നമായല്ലോ. ഇതിപ്പോ വേലിയേ ഇരുന്നത് എടുത്തു ശരിക്കും വേണ്ടാത്തിടത്താണ് വെച്ചിരിക്കുന്നത്. മുറ്റത്തിന്റെ ഒരു സൈഡില്‍ ആണ് ഞാന്‍ നില്ക്കുന്നത്. അതുകൊണ്ട് പുറത്തിറങ്ങിയവര്‍ പെട്ടന്ന് എന്നെ കാണില്ല എന്ന എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അപ്പുറത്തെ രമണിചേച്ചിയുടെ അഞ്ചുവയസുകാരന്‍ കൊത്രാക്കൊള്ളി ചെറുക്കന്‍ ഉറക്കെ വിളിച്ചു ചോദിച്ചു

"ചേട്ടായിയേ അവിടെ പതുങ്ങിനിന്നു എന്താ ചെയ്യുന്നേ, മുള്ളുവാണോ?" അതിനു കോറസായി പുറത്തിറങ്ങിയ ചേച്ചിമാരുടെ ചിരിയും.

ഫസ്റ്റ്‌ബോളില്‍ ഡെക്കായ ബാറ്റ്സ്മാനെപ്പോലെ ഞാന്‍ ഇരുപത്തഞ്ചു വാട്ട്സിന്റെ ഒരു വളിച്ച ചിരി പാസ്സാക്കിക്കൊണ്ട് ആ കൊത്രാക്കൊള്ളിയോടു പറഞ്ഞു "മോനെ നീ നിന്റെ ട്രൌസര്‍ ഇട്ടാല്‍ മതീട്ടോ, അച്ഛന്റെ എടുത്തിടണ്ടാ"

എന്റെ ഒച്ച കേട്ട് കുടുംബനാഥ കല്യാണിയേച്ചി പുറത്തേക്കു വന്നു.

"നീ എന്താടാ വന്നിട്ട് പുറത്തു നിക്കുന്നെ? അകത്തോട്ടു കേറിവാടാ." ആതിഥ്യ മര്യാദ.

"വേണ്ട ചേച്ചീ, ഞാന്‍ നാരാണേട്ടന്‍ വന്നിട്ട് ഒന്നിച്ചു പോകാം എന്ന് കരുതി നിന്നതാ."

"മോനെ വിനൂ എന്തോ ഉണ്ടു വിശേഷം?" രമണിചേച്ചിയുടെ സുഖാന്വേഷണം. കൈ ഒന്നുടി അരയിലേക്ക് അമര്ത്തിച വെച്ച് മുഴ അവര് കാണില്ല എന്നുറപ്പുവരുത്തികൊണ്ട് ഞാന്‍ മറുപടി നല്കി. "സുഖം ചേച്ചീ"

"നിന്റെ കാലിനെടേ പ്രചാരണ ജാഥയൊക്കെ കഴിഞ്ഞോ" ഒരു കൂട്ടച്ചിരിയുടെ അകമ്പടിയോടെ രമണിചേച്ചിയുടെ അടുത്ത ചോദ്യം.

അത് എനിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ഒരു കാല്‍നട പ്രചാരണ ജാഥക്ക് അനൌണ്സ് ചെയ്തപ്പോ നാവില്‍ വിളയാടിയ വികട സരസ്വതി 'കാല്‍നട പ്രചാരണ ജാഥ' എന്നുള്ളതിന് 'കാലിനെടേ പ്രചാരണ ജാഥ' എന്നാണ് പറയിപ്പിച്ചത്. അന്ന് മുതല്‍ എന്റെ നാട്ടുകാര്ക്ക് ‌ എന്നെ കളിയാക്കാന്‍ അതുവരെയുള്ള ആയിരം ജി.ബി. കാരണങ്ങളുടെ കൂടെ ഒരു കാരണം കൂടെ ആയി!

"ഇതെന്നാ ചേട്ടായി ആമവാതം പിടിച്ച പോലെ നിക്കുന്നെ?" കൊത്രാക്കൊള്ളിയുടെ അസ്ഥാനത്തുള്ള ചോദ്യം.

ഞാന്‍ കൈ കെട്ടിയ പോലെ നിക്കുന്നുണ്ടെങ്കിലും അരവശം മറയ്ക്കാന്‍ വേണ്ടി മുന്നോട്ടു കുറച്ചു കുനിഞ്ഞാണ് നിക്കുന്നത്. ചെറുക്കന്‍ പറഞ്ഞ പോലെ 'ആമവാതം' സ്റ്റൈല്‍.

"ഇതേ പുതിയ മമ്മൂട്ടി പടത്തിലെ സ്റ്റൈലാണ്, പുതിയ ഫാഷന്‍"

"മമ്മൂട്ടീടെ സ്റ്റൈല്‍ അങ്ങനെയല്ല ഇങ്ങനെയാണ്" കൈയ്യും കൊണ്ട് മമ്മൂട്ടി ആക്ഷന്‍ കാണിച്ചു അവന്‍ പറഞ്ഞു.

പെണ്ണുങ്ങളുടെ ചിരിയൊച്ചക്കിടെ അവന്‍ ഓടി വന്നു എന്റെ കയ്യില്‍ തൂങ്ങി. ആ തൂങ്ങലില്‍ എന്റെ കിറ്റെക്സ് മുണ്ട് കുറച്ചു ലൂസായി. ചെറുക്കനെ ഒരു വിധത്തില്‍ ഞാന്‍ വിടീക്കാന്‍ ശ്രമിച്ചു. അതിനിടക്കാണ് അവന്റെ കൈ അതില്‍ ഒരു പാക്കറ്റില്‍ കൊണ്ടത്‌. അത് കൊണ്ടതും അവന്‍ വിളിച്ചു പറഞ്ഞു.

"അമ്മേ ദേ ഈ ചേട്ടായീടെ അരേലൊരു മൊഴ"

അത് കേട്ടതും രമണി ചേച്ചി അവനോടു പറഞ്ഞു "നീ ഇങ്ങു വാ"
മറ്റു ചേച്ചിമാര്‍ അടക്കി പിടിച്ചു ചിരിക്കുന്നു.
ഈശ്വരാ..
ദിസ്‌ ഈസ്‌ നോട് ലത്...
ലിത് ലതല്ലാ

എന്നൊക്കെ എനിക്ക് വിളിച്ചു പറയണം എന്ന് തോന്നി. അപ്പോഴാണ് കല്യാണിയേച്ചി അത് ശ്രദ്ധിച്ചത്.

"അതെന്തുവാടാ നിന്റെ അരക്കൊരു മുഴ."
"അത് പിന്നെ.. കല്യാണിയേച്ചി.... നാരാണെട്ടന്‍...."
"നീ എന്താ വിക്കുന്നെ? കാര്യം പറയട.."

അതിനിടക്ക് ചെറുക്കന്‍ പിടിച്ചു എന്റെ ലുങ്കി ലൂസ് ആയിരുന്നു. എന്റെ അരയിലിരുന്ന പാക്കറ്റുകളില്‍ ഒരെണ്ണം മുണ്ടിനിടയിലൂടെ നേരെ താഴേക്ക്‌. ലൂസ് ആയ എന്റെ മുണ്ട് താഴെ പോകാതിരിക്കാന്‍ ഞാന്‍ പെട്ടന്ന് ചാടി മുണ്ട് മുറുക്കി ഉടുത്തു. അതോടെ അടുത്ത പാക്കറ്റും താഴെ!

ആ ചമ്മലിനിടയില്‍ എന്ത് ചെയ്യുന്നു എന്നോര്‍മയില്ലാതെ ഞാന്‍ എന്റെ മുണ്ട് മടക്കി കുത്തി.
ചേച്ചിമാരെല്ലാം നോക്കുമ്പോ എന്റെ കാലുകള്‍ക്കിടയില്‍ രണ്ടു പാക്കറ്റ്‌ ചാരായം!
അത്രയും നേരം പാവമായി നിന്ന ചേച്ചി ഭദ്രകാളിയായി..

"എന്താടാ നിന്റെ കാലിന്റെടേല്‍?" (താഴെ കിടക്കുന്ന പാക്കറ്റ്‌ ആണ് ഉദ്ദേശിച്ചത് :))

ഗംഗയില്‍നിന്നും നാഗവല്ലിയിലെക്കുള്ള ശോഭനയുടെ അഭിനയത്തിനു രണ്ടാം സ്ഥാനമേ കിട്ടു, ഈ ഭാവപ്പകര്‍ച്ച ജൂറി കണ്ടിരുന്നെങ്കില്‍.

"നീയൊക്കെ വീട്ടില്‍ കൊണ്ടുവന്നു കൊടുത്തു കുടിപ്പിക്കും അല്ലേട? നല്ല ഒരു പയ്യനാണെന്ന് വിചാരിച്ചിരുന്നതാ. നീയും തുടങ്ങി അല്ലേട?"

ഞാനാണെങ്കില്‍ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ കെ.പി.സി.സി. ഓഫീസിന്റെ മുന്നില്‍ എത്തിയ മുരളീധരനെപ്പോലെ നിന്നു.

അപ്പൊ അതാ നിക്കുന്നു നാരായണെട്ടന്‍ വീടിന്റെ ഇറയത്ത്.

എനിക്ക് പകുതി സമാധാനമായി. പണ്ട് യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചതുപോലെ നാരാണെട്ടന്‍ എന്നെ ഉപാധി രഹിതമായി പിന്തുണക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.

"ചേച്ചീ ഇത് നാരാണെട്ടന്‍ എന്നെ പിടിക്കാനേല്‍പ്പിച്ചതാ. അല്ലാതെ ഞാന്‍ കൊണ്ട് വന്നതൊന്നുമല്ല." ഞാന്‍ എന്റെ സ്റ്റാന്റ് ക്ലിയര്‍ ആക്കി.

എന്നാല്‍ ആണവ കരാറില്‍ ഒപ്പുവച്ചപ്പോ വളരെ ക്രൂരമായി യു.പി.എയെ തള്ളിപ്പറഞ്ഞ പ്രകാശ്‌ കാരാട്ടിനെപ്പോലെ നാരാണെട്ടന്‍ എന്റെ കാലുവാരി!

"ഞാനോ എപ്പോ? നീ ചുമ്മാ മനുഷ്യരെപ്പറ്റി അപവാദം പറയുന്നോ?"

കല്യാണിയേച്ചിയുടെ മുഖം ചുവന്നു. ചുവന്നു തുടുത്തു. എന്നെ അപ്പൊ അടുത്ത് കിട്ടിയാല്‍ കഷണം കഷണം ആക്കി മിക്സിയില്‍ ഇട്ടരച്ചെടുത്ത്‌ തെങ്ങിന് വളമാക്കാന്‍ (അല്ലാതെ വേറെ ഒന്നിനും കൊള്ളില്ലാഞ്ഞിട്ടല്ലേ!) മാത്രം ദേഷ്യം ആ ചുവപ്പില്‍ ഉണ്ട്.

സംഗതി റോംഗ് ആകുന്നു എന്നെനിക്ക് മനസിലായി. എന്റെ ഇതുവരെ ഉണ്ടാക്കിയെടുത്ത ചീത്തപ്പേര് കൂടുതല്‍ ചീത്തയാകും. അവസാന നമ്പര്‍ ഇടാന്‍ ഞാന്‍ തീരുമാനിച്ചു.

"ഓ.കെ. നാരാണെട്ടാ ഞാന്‍ സമ്മതിച്ചു, ഇതേ എന്റെ സാധനം തന്നെ. അപ്പൊ ഇത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും എനിക്കാവകാശം ഉണ്ടല്ലോ"
ഒന്ന് നിര്‍ത്തി ഞാന്‍ തുടര്‍ന്നു.

"ഞാന്‍ ഇത് പൊട്ടിച്ചു കളയാന്‍ പോകുകയാ" (രഹസ്യമായിട്ടാണെ പുറത്തേക്കു ഒഴിക്കുന്നെനു പകരം അകത്തേക്ക് ഒഴിച്ചേനെ!)

ഞാന്‍ ഒരു പാക്കറ്റ്‌ എടുത്തു. നാരാണെട്ടന്റെ മുഖം ശ്രദ്ധിച്ചു. മുഖത്ത് സമാധാനത്തിന്റെ കളറാണ്. വിളറി വെളുത്തിരിക്കുന്നു! എനിക്കറിയാം സ്വന്തം പെമ്പ്രന്നോത്തി നഷ്ടപെടും എന്ന് പറഞ്ഞാല്‍ നാരാണെട്ടന്‍ സഹിക്കും ക്ഷമിക്കും ആഘോഷിക്കും! എന്നാല്‍ ഇത് നാരാണെട്ടന് സഹിക്കാന്‍ കഴിയില്ല.

വളരെ ദയനീയമായി നാരാണെട്ടന്‍ എന്നെ നോക്കി. കളയല്ലേടാ എന്ന് നിശബ്ദമായി ആ കണ്ണുകള്‍ എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ഇമേജ് അല്ലേ വലുത്!

ഞാന്‍ ഒരു പാക്കറ്റ്‌ എടുത്തു കടിച്ചു മൂല പൊട്ടിച്ചു. ഇത് കണ്ട നാരാണെട്ടന്‍ വെടി പൊട്ടുന്നത് കേട്ട ഉസൈന്‍ ബോള്‍ടിനെപോലെ ഒരു കുതിക്കല്‍ ആയിരുന്നു എന്റെ അടുത്തേക്ക്. എന്റെ കയ്യില്‍ നിന്നും പാക്കറ്റ്‌ തട്ടിപ്പറിച്ച് നാരാണെട്ടന്‍ കല്യാണിയേച്ചിയോട് പറഞ്ഞു

"ഇതേ ഞാന്‍ അവന്റെ കയ്യില്‍ പിടിക്കാന്‍ കൊടുത്തത് തന്നെയാ. നീയിപ്പോ എന്നെ എന്നാ ഒലത്താനാ, ഞാന്‍ ഒരു പാക്കറ്റ്‌ കഴിച്ചു എന്ന് വെച്ച്?"

അനന്തരം അത്താഴം കല്യാണിയേച്ചി ബ്ലോക്ക്‌ ചെയ്യുമെങ്കിലും രണ്ടു പാക്കറ്റ്‌ രക്ഷിച്ചെടുത്ത സന്തോഷത്തില്‍ നാരാണെട്ടനും, എന്റെ ഇമേജിനു മുകളില്‍ കരിഓയില്‍ ഒഴിക്കാനുള്ള ശ്രമം പൊളിച്ച സന്തോഷത്തില്‍ ഞാനും അയല്‍വക്കത്തെ പരദൂഷണ കമ്മിറ്റിയില്‍ ഇമേജ് ഇടിഞ്ഞ ദുഃഖത്തില്‍ കല്യാണിയേച്ചിയും പരദൂഷണത്തിന്റെ അടുത്ത എപിസോഡിലേക്ക് കോള് കിട്ടിയ സന്തോഷത്തില്‍ സീരിയല്‍ വ്യുവേഴ്സും അവരവരുടെ ലക്ഷ്യത്തിലേക്ക് പ്രയാണം ആരംഭിച്ചു..

ഞാന്‍ മനസ്സില്‍ പറഞ്ഞു എന്നാലും എന്നോടിതു വേണ്ടാരുന്നു നാരാണെട്ടാ..

12 comments:

  1. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ചീത്ത വിളിക്കാം; പക്ഷേ ബോറടിച്ചാല്‍ വിളിക്കരുത്. ഈ ബ്ലോഗിന്റെ ഉദ്ദേശം തന്നെ ബോറടിപ്പിക്കുക എന്നതാണ്. :)

    ReplyDelete
  2. ഇഷ്ടപ്പെട്ടൂ....നല്ല രസമുള്ള ഉപമകൾ.

    ReplyDelete
  3. ഹ ഹ ഹാ ... നന്നായി രസിച്ചു.

    ReplyDelete
  4. ഫാഗ്യം!
    ഫഗവാൻ കാത്തു!!
    രസകരമായ എഴുത്ത്.

    ReplyDelete
  5. @Pravasi, Sameer, Jayan

    നന്ദി, വായനക്കും കമന്റിനും...

    ReplyDelete
  6. ചിരിച്ച് പണ്ടാരടങ്ങി, ഇഷ്ടപ്പെട്ടു മാഷെ, എന്താച്ചാ ആദ്യ പ്രയോഗം കോപി ചെയ്തു, കമന്റിനൊപ്പം പോസ്റ്റാന്‍. മാലപ്പടക്കം പിന്നെയല്ലെ വരണേ, അതിലിപ്പോ ഏതാ ഏറ്റവും നല്ലതെന്ന് കണ്‍ഫ്യൂഷന്‍!!

    തുടരുക, വായിക്കാന്‍ ഞങ്ങളൊക്കെയുണ്ട്!

    ReplyDelete
  7. @ നിശാസുരഭി

    നന്ദി.. വായനക്കും പ്രോത്സാഹനത്തിനും നല്ല വാക്കുകള്‍ക്കും.

    ഒപ്പം മുന്‍പത്തെ പോസ്റ്റുകള്‍ വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസിനും നന്ദി..

    എന്നെ പിന്തുടരാന്‍ ധൈര്യം കാണിച്ച ആദ്യത്തെ "ഹതഭാഗ്യന്‍" താങ്കളാണ് കേട്ടോ. അതിനും ഒരു "സ്പെഷല്‍ ഡാങ്ക്സ്"

    ReplyDelete
  8. നന്നയിട്ടുണ്ട്..ആശംസകള്‍..!http://pularipoov.blogspot.com/

    ReplyDelete
  9. രസായി എഴുത്തും വായനയും. കണ്ണൂരാനെ എന്തിനു കൊള്ളാം!

    ReplyDelete
  10. @ പ്രഭന്‍ ക്യഷ്ണന്‍


    നന്ദി...

    @കണ്ണൂരാന്‍ / K@nnooraan

    കണ്ണൂരാനേ ആക്കല്ലേ... :)
    സന്ദര്‍ശനത്തിനും വായനക്കും കമന്റിനും ഡാങ്ക്സ്..!

    ReplyDelete
  11. ശ്ശോ വേണ്ടാരുന്നു, വെറുതെ വാഴേ ചാരിയ നാരാണേട്ടന്റെ വായിലിരുന്നത് എടുത്തു വേണ്ടാത്തിടത്ത് വെച്ചു!


    കെ.പി.സി.സി. ഓഫീസിന്റെ മുന്നില്‍ എത്തിയ മുരളീധരനെപ്പോലെ നിന്നു.



    ഇത് കണ്ട നാരാണെട്ടന്‍ വെടി പൊട്ടുന്നത് കേട്ട ഉസൈന്‍ ബോള്‍ടിനെപോലെ ഒരു കുതിക്കല്‍ ആയിരുന്നു എന്റെ അടുത്തേക്ക്




    ente boraa, enthu rasava.... nannayitund.........

    ReplyDelete
  12. സംഭവം കളറായി .....

    ReplyDelete