ഇത് രണ്ടു അമളികളെപ്പറ്റിയാണ്
ഒന്ന്: എനിക്ക് പറ്റിയത്.
രണ്ടു: വേറെ ആര്‍ക്കോ പറ്റിയത്!
നമ്മള്‍ക്ക് പറ്റിയ അമളികള്‍ അങ്ങനെ ആരോടും വിളിച്ചു പറയാന്‍ പാടില്ലല്ലോ. എന്നാലും ഞാന്‍ പറയും കാരണം എനിക്ക് ഒരു വലിയ ബ്ലോഗ്ഗര്‍ ആകണം. നമ്മള്‍ മണ്ടന്‍ ആണെന്ന് ആളുകള് അറിഞ്ഞാല്‍ എന്താ ബ്ലോഗ്ഗില്‍ കമന്റ് കിട്ടൂലെ...ഹിറ്റ് കിട്ടൂലേ.. അത് മതി! ഇപ്പോള്‍ വലിയ ബ്ലോഗ്ഗര്‍മാരായി ബൂലോകത്ത് വിലസുന്ന കൂടുതല്‍ പുലികളും ഇങ്ങനെയൊക്കെ അല്ലെ പേരെടുത്തത്!
നാണം കെട്ടും കമന്റ് ഉണ്ടാക്കിയാല്‍ നാണക്കേട് ആ കമന്റുകള്‍ തീര്‍ത്തോളും എന്നല്ലേ.. (ഇത് ഫസ്റ്റ് പഞ്ച് ഡയലോഗ് ആണ്, കമന്റുമ്പോള്‍ ക്വോട്ട് ചെയ്യാനുള്ളത്!)
*****************************
2007 എപ്രിൽ 10
ദില്ലി നിവാസികളെ സംബന്ധിച്ചിടത്തോളം ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒരു സുദിനം.
കാരണം ഏതാനും വര്‍ഷങ്ങളോളം അവരില്‍ കുറച്ചധികം ആളുകളെ ബുദ്ധിമുട്ടിച്ചും ബോറടിപ്പിച്ചും അവരുടെ മാതൃഭാഷയായ ഹിന്ദിയെ മാനഭംഗപ്പെടുത്തിയും നടന്നിരുന്ന ഈ ഞാന്‍ ഇതാ ദില്ലിയോട് വിട വാങ്ങുന്നു.
കൂടുതല്‍ സാലറിയും ക്യാമറ മൊബൈല്‍ ഫോണും കല്യാണം കഴിക്കാന്‍ അധികം സൌന്ദര്യം ഒന്നുമില്ലെങ്കിലും ഐശ്വര്യ റായിയെപ്പോലെയുള്ള ഒരു പെണ്ണിനേയും പിന്നെ കുറച്ചു കഴിയുമ്പോള്‍ കേറി കിടക്കാന്‍ ഒരു ചെറിയ വീടും (രണ്ടു നിലകളിലായി ഒരഞ്ചു ബെഡ് റൂം, സ്വിമ്മിംഗ് പൂള്, ഇ.ടി.സി.) ഇങ്ങനെയൊക്കെയുള്ള വളരെ ചെറിയ സ്വപ്നങ്ങളുമായി പത്താംക്ലാസ് പാസ്സായ ഏതൊരു മലയാളിയുടെയും സ്വപ്ന ഭൂമിയായ ഗള്‍ഫിലേക്ക് പോകാന്‍ വേണ്ടി, ഞാന്‍ ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെളുപ്പിന് മൂന്നു മണിക്ക് ടാക്സിയില്‍ വന്നിറങ്ങി.
ഗൾഫ് എയറിന്റെ വിമാനത്തിൽ ആണു യാത്ര. ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ എല്ലാവിധ റ്റെൻഷനും ഉണ്ടെങ്കിലും എന്റെ കൂടെയുള്ള ബാംഗ്ലൂര്കാരന്‍ വെങ്കിടെഷിന് അതൊന്നും മനസിലാകാതിരിക്കാന്‍ എനിക്കെല്ലാം അറിയാം എന്ന മുഖഭാവത്തില്‍ വളരെ കൂള്‍ ആയി നിന്നു.
ആദ്യം ഭാണ്ടക്കെട്ടെല്ലാം സ്കാനറില്‍ കൂടെ കടത്തി വിട്ടു പരിശോധന. അതു കഴിഞ്ഞു ഭാണ്ടക്കെട്ടെല്ലാം ഗള്‍ഫ് എയര്‍കാരെ ഏല്‍പ്പിച്ചു. പകരം അവര് ഒരു കടലാസ്സ് തന്നു. ഉള്ളില്‍ ഒരു ചെറിയ അങ്കലാപ്പ് ഗള്‍ഫില്‍ പോയി നേഴ്സുമാരുടെ മുന്നില്‍ കൂടെ ഇട്ടു വിലസാന്‍ വേണ്ടി ലാജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍കറ്റില്‍ നിന്നു വാങ്ങിയ ഒക്സംബര്‍ഗിന്റെ രണ്ടു ഷര്‍ട്ടും പാന്റും സര്‍വോപരി ആദ്യമായി വാങ്ങിയ ബ്രാന്റെഡ് ജെട്ടിയും ആ ഭാണ്ടക്കെട്ടിലാണ്! അതെങ്ങാനും ഇവര് അടിച്ചുമാറ്റിക്കളയുവോ എന്റെ പറശിനിക്കടവ് മുത്തപ്പാ!
വെങ്കിടെഷ് പറഞ്ഞു "ലെറ്റ് അസ് ഗോ ഫോര്‍ സെക്യുരിടി ചെക്കിംഗ്"
ഇനിം സെക്യുരിറ്റി ചെക്കിങ്ങോ?
അങ്ങനെ ഞങ്ങള്‍ സെക്യുരിറ്റി ചെക്കിംഗ് ആകാന്‍ വേണ്ടി അവിടെ കാത്തിരുന്നു. കുറെ അധികം ആളുകള് അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്. കൂടുതലും ഹിന്ദിക്കാരാണ്. അതിനിടക്ക് അതാ രണ്ടു മലയാളികള്‍. അവരുടെ മുഖത്തെ പരിഭ്രമവും നോട്ടവും എല്ലാം കണ്ടാല്‍ തന്നെ മനസിലാകും അവരും ആദ്യമായി ആണ് വിമാനത്തില്‍ കയറാന്‍ പോകുന്നത് എന്ന്. അതു മാത്രമല്ല അവര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും ശെരിക്കറിയുകയും ഇല്ല. അങ്ങനെ ഞാന്‍ അവരുടെ സംഭാഷണം ശ്രദ്ദിച്ചിരുന്നു.
"ഫ്ലൈറ്റ് ലേറ്റ് ആകുവോ?"
"ചിലപ്പോ ആയേക്കാം"
"ജിഷ്ണു സാര്‍ പറഞ്ഞത് അവിടെ ആള് കൃത്യ സമയത്ത് വന്നു നിക്കും എന്നല്ലേ?"
അവരെ അങ്ങോട്ട് വിടുന്ന ആള്‍ ആകും ഈ ജിഷ്ണു സാര്‍
"വരും"
"നിനക്ക് പേടിയുണ്ടോ ഫ്ലൈറ്റില്‍ കയറാന്‍?"
"എന്തിനാ പേടിക്കുന്നെ? നമ്മള്‍ ഉത്സവത്തിനു വന്ന ഊഞ്ഞാലില്‍ കയറിയ പോലെയേ ഉള്ളു എന്നല്ലേ പറഞ്ഞത്? നിനക്ക് പേടിയുണ്ടോ?"
"എനിക്കൊരു പേടിയും ഇല്ല!"
അവരുടെ ചര്‍ച്ച കേട്ടപ്പോ എനിക്ക് കുറച്ചു സമാധാനമായി. ഞാന്‍ മാത്രമല്ല ഈ ഫീലിങ്ങില്‍ ഉള്ളത്. എനിക്കൊരു കമ്പനി ഉണ്ട്.
അപ്പോഴേക്കും സെക്യുരിറ്റി ചെക്കിംഗ് തുടങ്ങി. അതു കഴിഞ്ഞു അടുത്ത സ്ഥലത്ത് വെയിറ്റ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ ഫ്ലൈറ്റ് ലേറ്റ് ആണെന്നുള്ള അറിയിപ്പുകള്‍ ബോര്‍ഡില്‍ വന്നിരുന്നു.
എന്റെ മുന്നിലാണ് നമ്മുടെ മല്ലുസ് വെയിറ്റ് ചെയ്യുന്നത്. ഞാന്‍ വീണ്ടു അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ തുടങ്ങി. ഉള്ളിന്റെ ഉള്ളില്‍ ഒരേ ഫീലിംഗ് ഷെയര്‍ ചെയ്യുന്നവരാണല്ലോ ഞങ്ങള്‍..
"ഫ്ലൈറ്റ് പൊങ്ങുമ്പോ നിനക്ക് പെടിയുണ്ടെല്‍ എന്നെ മുറുക്കെ പിടിച്ചോണം കേട്ടോ"
"എനിക്ക് പേടിയൊന്നും ഇല്ല, പക്ഷെ ഞാന്‍ നിന്നെ പിടിക്കാം നീ പേടിക്കാതിരിക്കാന്‍!"
അവര്‍ക്ക് പേടി മാറ്റാന്‍ പരസ്പരം പിടിചോണ്ടിരിക്കാം. ഞാന്‍ എന്ത് ചെയ്യും എന്റെ ഈശ്വരാ. എനിക്ക് പിടിക്കാന്‍ ആരും ഇല്ലല്ലോ..
അവരെ കേറി പരിചയപ്പെട്ടു പേടി ഷെയര്‍ ചെയ്താലോ എന്ന് വിചാരിച്ചു. പക്ഷെ ദുരഭിമാനം സമ്മതിച്ചില്ല. അങ്ങനെ കുറെയധികം മണിക്കൂറുകള്‍ അവിടെ വെയിറ്റ് ചെയ്തു അവസാനം വിമാനതിലോട്ടു കയറാന്‍ ഉള്ള ടൈം ആയി. അപ്പോഴേക്കും നമ്മുടെ മല്ലുസ് അടുത്തിരുന്ന ഹിന്ദിക്കരനോട് മുറി ഹിന്ദിയില്‍ ചോദിച്ചു അവിടെ ഇരിക്കുന്നവരെല്ലാം ഗള്‍ഫ് എയറിന് പോകാനുള്ള വരാണെന്ന് മനസിലാക്കിയിരുന്നു. എല്ലാവരും ഫ്ലൈറ്റില്‍ കേറാന്‍ വേണ്ടി എഴുന്നേറ്റു, ഒപ്പം ഞങ്ങളും അവരും.
നടന്നു നടന്നു ഫ്ലയിറ്റില്‍ കയറി. ഫ്ലൈറ്റിന്റെ വാതില്‍ ഒരു കോറിഡോര്‍ പോലെയുള്ള ഭാഗത്തേക്ക് (അതിന്റെ പേര് ഇപ്പോഴും അറിയില്ല :-) ) അടുപ്പിച്ചു വെക്കും. അപ്പോള്‍ നമുക്ക് റണ്‍വേയില്‍ ഇറങ്ങാതെ എയര്‍പോര്‍ട്ടില്‍ നിന്നു നേരെ ഫ്ലൈടിലേക്ക് കയറാം.
വിന്‍ഡോ സീറ്റില്‍ ഏതോ ഒരുത്തന്‍. അതിനിപ്പുറത്തു വെങ്കിടെഷ്. അതിനിപ്പുറത്തു ഞാന്‍. അതു കഴിഞ്ഞു നേരെയുള്ള റോയില്‍ ആണ് നമ്മുടെ മല്ലുസ് ഇരിക്കുന്നത്.
എന്റെ മനസ്സില്‍ ഫ്ലൈറ്റില്‍ കയറിയതിന്റെ ആശ്വാസവും ടെന്‍ഷനും. ഞാന്‍ മെല്ലെ മല്ലുസിന്റെ ഭാഗത്തേക്ക് ശ്രദ്ധിച്ചു.
"ഇപ്പൊ തന്നെ 3 മണിക്കൂര്‍ ലേറ്റ് ആയി അല്ലെ?"
"3 മണിക്കൂര്‍ 10 മിനിറ്റ് ലേറ്റ് ആയി" അടുത്ത ആള്‍ അതു കറക്റ്റ് ചെയ്തു.
അടുത്ത ചോദ്യം കേട്ടതും ഞാന്‍ വാ പൊളിച്ചു പോയി
"ഇനി എത്ര നേരം കഴിഞ്ഞാലാണാവോ നമ്മടെ ഫ്ലൈറ്റ് വരിക?"
"ഒരു അര മണിക്കൂറിനുള്ളില്‍ വരുമായിരിക്കും"
ടെന്‍ഷന്റെ ഇടയിലും എനിക്ക് ചിരി വന്നു. അവരെ തിരുത്തിയാലോ എന്ന് വിചാരിച്ചു. പക്ഷെ മറ്റുള്ളവരുടെ വിവരക്കേട് ആസ്വദിക്കാനുള്ള മലയാളിയുടെ സ്വാഭാവിക പ്രേരണ എനിക്കും ഉണ്ടായി (ഇപ്പോള്‍ നിങ്ങള്‍ എന്റെ വിവരക്കേട് ആസ്വദിക്കുന്ന പോലെ!). ഞാന്‍ അവരുടെ സംഭാഷണം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
"ഇത് ഒരുമാതിരി ഇടപാടാ അല്ലെ? ഇവിടുന്നു അങ്ങോട്ട് വിടുക അവിടുന്ന് വേറെ സ്ഥലത്തോട്ട് വിടുക അതിനിടക്ക് കുറെ ചെക്കിങ്ങും"
"അതു പിന്നെ നമ്മള്‍ വിമാനത്തില്‍ കേറാന്‍ പോകുവല്ലേ. അപ്പൊ ഇങ്ങനെ ഒക്കെ വേണം."
"നേരത്തെ ഇരുന്ന സ്ഥലം നല്ലതാരുന്നു. ഇവിടെ ഇപ്പൊ മര്യാദക്കിരിക്കാന്‍ പറ്റില്ല"
ലെഗ് സ്പേസ് കുറവായെന്റെ വിഷമം ആണ് ഒരാള്‍ക്ക്.
"എല്ലാരും കയ്യിലിരിക്കുന്ന ബാഗ് എല്ലാം മോളിലെ അലമാരീല്‍ വെക്കുന്നുണ്ടല്ലോ. നമ്മക്കും വെച്ചാലോ?"
"വേണ്ട പിന്നെ വിമാനം വരുമ്പോ പെട്ടന്ന് എടുക്കാന്‍ മറന്നു പോയാലോ"
എനിക്ക് കാര്യം മനസിലായി, അവര് ഓരോ സ്ഥലത്ത് ഇരുന്നു ഇരുന്നു വന്നപ്പോ ഇപ്പോഴും ഫ്ലയിറ്റില്‍ കേറുന്നതിനു മുന്‍പ് അങ്ങനെ ഏതോ സ്ഥലത്ത് ഇരുത്തിയിരുക്കുകയാണെന്നാണ് ഓര്‍ത്തിരിക്കുന്നത്. പാവങ്ങള്‍... ഫ്ലൈറ്റില്‍ കേറുമ്പോ ഒരു കെട്ടിടത്തില്‍ കൂടെ വന്നു അങ്ങ് കേറുകയല്ലേ ചെയ്തത്. അപ്പൊ അതും വേറെ ഒരു കെട്ടിടം ആണെന്ന് വിചാരിച്ചതാ.
എയര്‍ ഹോസ്റ്റെസ് വന്നു സീറ്റ് ബെല്‍റ്റ് ഇടെണ്ടതും ലൈഫ് ജാക്കെറ്റ് ഉപയോഗിക്കേണ്ടതും എങ്ങനെയാണെന്നുളള ഡെമോണ്‍സ്ട്രെഷന്‍ കാണിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്മടെ മല്ലുസില്‍ ഒന്നാമന് ഒരു സംശയം.
"ഇതെന്തുവാ ഈ കാണിക്കുന്നേ?"
"അതു മിണ്ടാന്‍ വയ്യാത്ത കൊച്ചാ, ഡ്രസ്സ് ഒന്നും ഇടാന്‍ ഇല്ല എന്ന് പറയുന്നതാ. നമ്മടെ ബസ് സ്റ്റാന്‍ഡില്‍ ഒക്കെ വന്നു തെണ്ടുന്ന കണ്ടിട്ടില്ലേ അങ്ങനത്തെ ടീം ആണ് ഇത്"
ഈശ്വരാ...
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിന്റെ അറിയിപ്പ് വന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് ഇടുന്ന കണ്ടു മല്ലുസും പരസ്പരം നോക്കി എന്നിട്ട് അവരും ബെല്ടിട്ടു.
ഫ്ലൈറ്റ് പയ്യെ മൂവ് ചെയ്യാന്‍ തുടങ്ങി..
ഇരിക്കുന്ന കെട്ടിടത്തിനു അനക്കം കണ്ടപ്പോള്‍ മല്ലുസ് പരസ്പരം ഒന്നും നോക്കി.
"ഒരനക്കം പോലെ"
"ഭൂമി കുലുക്കം ആണോ?"
"ഡല്‍ഹി അല്ലെ, പാകിസ്ഥാന്‍ എങ്ങാനും ബോംബിട്ടതാണോ?"
ഒരുത്തന്‍ മറ്റവന്റെ കയ്യില്‍ മുറുക്കെ പിടിക്കുന്നത് ഞാന്‍ കണ്ടു.. ഫ്ലൈറ്റ് മെല്ലെ സ്പീഡ് ആകുന്നു.
രണ്ടു പെരുടേം മുഖം കോഴിമുട്ട പോലെ വെളുത്തിരിക്കുന്നു. കരയണോ വേണ്ടയോ എന്നുള്ള മട്ടില്‍ രണ്ടു പേരും അപ്പുറവും ഇപ്പുറവും എല്ലാം ഇരിക്കുന്നവരെ നോക്കുകയാണ്. അവര്‍ക്കൊന്നും ഒരു കുലുക്കവും ഇല്ലാത്തതുകൊണ്ടാണ് ഇവര് ഉറക്കെ കരയാത്തതു എന്നെനിക്കു തോന്നി.
ഞാന്‍ സൈഡില്‍ ഇരിക്കുന്നവനെ പയ്യെ ഒന്ന് തോണ്ടി. ഹൊറര്‍ പടത്തില്‍ അപ്രതീക്ഷിതമായി പ്രേതം വരുമ്പോള്‍ ഞെട്ടുന്നത് പോലെ അവന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി.
"ചേട്ടാ നിങ്ങള്‍ ഫ്ലയിറ്റില്‍ ആണ്. ഫ്ലയിറ്റ് മൂവ് ആകുന്നതാണ്."
ആദ്യം ആ മുഖങ്ങളില്‍ ആശ്വാസം. പിന്നെ സുന്ദരികളുടെ മുന്നില്‍ വെച്ച് ഉടുതുണി അഴിഞ്ഞു പോയതുപോലെയുള്ള ഒരു ചിരി.
അപ്പോഴേക്കും ഫ്ലൈറ്റ് പൊങ്ങിയിരുന്നു. ആദ്യ വിമാനയാത്രയുടെ ടെന്‍ഷന്‍ ചിരിക്കു വഴിമാറി ഞാനും.
മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ ഒഴുകി പോയിക്കൊണ്ടിരിക്കുകയാണ്. സുന്ദരികളായ എയര്‍ ഹോസ്റ്റസ്സ്മാര്‍ ഇടയ്ക്കിടെ തെന്നി തെന്നി സീറ്റുകള്‍ക്കിടയിലൂടെ നീങ്ങുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഒരു കടലാസ്സ് ബോക്സില്‍ എന്തൊക്കെയോ കഴിക്കാന്‍ കൊണ്ട് വന്നു തന്നു. തുറന്നു നോക്കി. ഒരു സമോസ, കേക്ക്, പിന്നെന്തൊക്കെയോ. മുറിക്കാനും കഴിക്കാനും പ്ലാസ്റ്റിക് കത്തിയും മുള്ളും.
സ്റ്റാറ്റസ് കീപ് ചെയ്യാന്‍ വേണ്ടി ഞാന്‍ കത്തിയും മുള്ളും എടുത്തു. സമോസ കുത്തി എടുത്തു പ്ലെയിറ്റില്‍ വച്ചു. പ്ലാസ്റിക് കത്തി കൊണ്ട് സമോസ മുറിക്കാന്‍ ശ്രമിച്ചു. കത്തി വളഞ്ഞു പോകുന്നു. വളരെ കഷ്ടപ്പെട്ട് ഞാന്‍ അതു രണ്ടു പീസ് ആക്കി.
ഇനിയും ഒരു വട്ടം കൂടെ അതു ആ പ്ലാസ്റിക് കത്തി വെച്ച് മുറിക്കാന്‍ ശ്രമിച്ചാല്‍ അതു തെറിച്ചു വെങ്കിടെഷിന്റെ പോക്കറ്റില്‍ വീഴും എന്ന് എനിക്ക് തോന്നി. അതു മാത്രമല്ല കാണുന്നവര്‍ വിചാരിക്കില്ലേ, ഇവന്‍ ഏതോ കണ്‍ട്രി കത്തിയും മുള്ളും ഉപയോഗിക്കനറിയാത്തവന്‍ എന്നൊക്കെ. അതുകൊണ്ട് എങ്ങനെയെങ്കിലും വായില്‍ കൊള്ളിച്ചു അതു വിഴുങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
മുള്ളില്‍ കുത്തി എടുത്തു ഞാന്‍ സമോസ വായിലേക്ക് വെച്ചു. കുഴപ്പമില്ല.ചെറിയ ചോദൂ തോന്നി. പക്ഷെ അതൊരു പ്രശ്നം ആയി തോന്നിയില്ല. വായ നിരഞ്ഞിരിക്കുന്നോണ്ട് കടിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ട്. എന്നാലും കുഴപ്പമില്ല.
ഒന്ന് കടിച്ചു. ഉള്ളില്‍ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിലേക്ക് പല്ലുകള്‍ ആഴ്ന്നിറങ്ങി.
പിന്നെ കണ്ടത്, വെങ്കിടെഷ് എന്നെ തുറിച്ചു നോക്കുന്നു. അവന്റെ മുഖത്ത് ഒന്നും മനസിലാകാത്ത ഒരു ഭാവം. കാരണം എന്റെ കണ്ണുകള്‍ രണ്ടും തുറിച്ചു വന്നിരിക്കുന്നു. (പഴയ തമിഴ് പടത്തിലെ വില്ലന്മാര്‍ എപ്പോളും നടക്കുന്നതുപോലെ.) വായ തുറന്നിരിക്കുന്നു. കണ്ണില്‍ നിന്നും വെള്ളം വരുന്നു. വായില്‍ നിന്നും ശക്തിയായി ശ്വാസം പുറത്തേക്കു വിടുന്നു.
ശരിക്കും എന്താണ് സംഭവിച്ചത് എന്ന് വെച്ചാല്‍ സമോസ നല്ല ചൂടുള്ളതായിരുന്നു. അതിന്റെ ഉള്ളിലെ ഉരുളക്കിഴങ്ങിനാകട്ടെ ഉള്ളിലെ ചൂട് മുഴുവന്‍ പുറത്തേക്കു വന്നത് ഞാന്‍ കടിച്ചപ്പോള്‍ ആയിരുന്നു. വായ നിറഞ്ഞിരിക്കുന്നതുകൊണ്ട് വയുടെ ഉള്ളിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ചൂട് അഡ്ജസ്റ്റ് ചെയ്തു കുറക്കാന്‍ പറ്റിയില്ല. വായില്‍ നിറച്ചു നല്ലവണ്ണം തിളച്ച വെള്ളം ഒഴിച്ച അവസ്ഥയില്‍ ആയിപോയി ഞാന്‍. അപ്പോള്‍ ഞാന്‍ അറിയാതെ കണ്ണ് തുറിച്ചു വന്നു. വായില്‍ നിറച്ചു സമോസയുമായി വായ തുറന്നു കണ്ണില്‍ നിന്നു വെള്ളവും വന്നിരിക്കുന്ന എന്നെ കണ്ടു അപ്പുറത്തും ഇപ്പുറത്തും ഉള്ള ആളുകള് എത്തിനോക്കാന്‍ തുടങ്ങി. അവര്‍ക്ക് തോന്നിയിട്ടുണ്ടാകുക ഒരു സമോസയോടു ഇത്ര ആക്രാന്തം കാട്ടുന്ന ഇവന്‍ ആരെടാ എന്നായിരിക്കും.
എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. ദിസ് ഈസ് നോട് ആക്രാന്തം. ദിസ് ഈസ് ബികോസ് ഓഫ് ചൂട്. പക്ഷെ എന്ത് ചെയ്യാം വായില്‍ നിറച്ചും സമോസ ഇരിക്കുന്നത് കൊണ്ട് എനിക്ക് വായ അനക്കാന്‍ പറ്റുന്നില്ല!
കുറച്ചു മുന്‍പ് ഞാന്‍ മനസ്സില്‍ കണ്‍ട്രീസ് എന്ന് വിളിച്ച ആ മല്ലുസ് പോലും അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു, ഇത്ര ആക്രാന്തം പിടിച്ച ഇവന്‍ ആരെടാ എന്ന മട്ടില്‍. കൂടുതല്‍ ആളുകള്‍ക്ക് അങ്ങനെ ഫ്രീ ഷോ കാണിക്കണ്ട എന്ന് വെച്ച് ഞാന്‍ രണ്ടും കല്‍പ്പിച്ചു വായ അടച്ചു സമോസ ഇറക്കി. ഒരു കനല്‍ക്കട്ട വിഴുങ്ങിയതുപോലെ തോന്നി. അറിയാതെ ആ എന്ന് നിലവിളിച്ചു പോയി. വായും തൊണ്ടയും മൊത്തം പൊള്ളി. അതിന്റെ അഫ്റെര്‍ എഫെക്റ്റ് ആണ് ആയിലുടെ പുറത്തേക്കു വന്നത്.
വെങ്കിടെഷ് ചോദിച്ചു "വാട്ട് ഹാപ്പെന്റ്?" വായില്‍ വന്നത് ചീത്തയാണ്. പക്ഷെ അതു പിന്നൊരിക്കല്‍ പറയാം എന്ന് കരുതി മാറ്റി വെച്ച് ഞാന്‍ പറഞ്ഞു. " സമോസ വാസ് സൊ ഹോട്ട്"
മല്ലുസിനെ മനസിലെങ്കിലും കളിയാക്കി ചിരിച്ചതിനു എനിക്ക് കിട്ടിയ ശിക്ഷ! എങ്കിലും എന്റെ സമോസേ..!