Thursday, May 5, 2011

ഗള്‍ഫ്‌ മലയാളി എന്നാല്‍ ...



ഗള്‍ഫ്‌ മലയാളി എന്നാല്‍ ...



രണ്ടു മാസം നാട്ടില്‍ മനുഷ്യനായി ജീവിക്കാന്‍ ഇരുപത്തിരണ്ടു മാസം ഗള്‍ഫില്‍ മൃഗമായി കഷ്ടപ്പെടുന്നവന്‍...

 നാട്ടിലുള്ളവര്‍ക്ക് എന്നും ബിരിയാണി കഴിക്കാന്‍, ഗള്‍ഫില്‍ എന്നും ഉണക്ക ഖുബ്ബൂസ്‌ കഴിക്കുന്നവന്‍...

50 ഡിഗ്രി ചൂടില്‍ പണിയെടുത്തു, വീട്ടിലുള്ളവരെ 37 ഡിഗ്രി ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ഏസി ഫിറ്റ്‌ ചെയ്തു കൊടുക്കുന്നവന്‍...


നാട്ടില്‍ വെച്ച് രൂക്ഷമായി നോക്കുന്നവരോട് പോലും പ്രതികരിച്ചിരുന്നവന്‍, ഗള്‍ഫില്‍ വെച്ച് അടിച്ചാല്‍ പോലും അറബിയോട് പ്രതികരിക്കാത്തവന്‍...


നാട്ടില്‍ പണി തുടങ്ങുന്നതിനു മുന്നേ കൂലി വാങ്ങിയിരുന്നവന്‍, ഗള്‍ഫില്‍ പണിയെടുത്തു കഴിഞ്ഞും മാസങ്ങളോളം കൂലി കിട്ടാത്തവന്‍..


നാട്ടില്‍ സ്വന്തം റൂമില്‍ ആരെങ്കിലും കയറിയാല്‍ ഇഷ്ടപ്പെടാതിരുന്നവന്‍, ഗള്‍ഫില്‍ ഒരു റൂമില്‍ മറ്റ് ഒന്‍പതു പേരോടൊപ്പം കഴിയുന്നവന്‍...


നാട്ടില്‍ അലക്കിയ ഷര്‍ട്ടില്‍ ഒരു ചെറിയ പൊടി കണ്ടാല്‍ അത് ഇടാതിരുന്നവന്‍, ഗള്‍ഫില്‍ ഷര്‍ട്ട്‌ അലക്കാന്‍ സമയം പോലും കിട്ടാത്തവന്‍...


നാട്ടിലെ ശത്രുവിനെപ്പോലും ഗള്‍ഫില്‍ വെച്ച് കണ്ടാല്‍ ഉള്ളു തുറന്നു സ്നേഹിക്കാന്‍ കഴിയുന്നവന്‍..

മറ്റുള്ളവരെ എല്ലാം കല്യാണം കഴിപ്പിച്ചയച്ചു സ്വയം കല്യാണം കഴിക്കാന്‍ മറന്നു പോകുന്നവന്‍...


ഒടുവില്‍ സ്നേഹം മാത്രം കൊതിച്ചു തിരികെ നാട്ടിലെത്തുമ്പോള്‍ അത് മാത്രം കിട്ടാതാകുന്നവന്‍...


അങ്ങനെ വീണ്ടും തിരിച്ചു ഗള്‍ഫില്‍ എത്താന്‍ വിധിക്കപ്പെട്ടവന്‍...


Wednesday, March 2, 2011

ഒളിച്ചോടിയ അപ്പൂപ്പനും അമ്മൂമ്മയും


ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.


അവര് ചെറുപ്പത്തില്‍ പ്രേമിച്ചു ഒളിച്ചോടിപ്പോന്നവരാണ്.


ഒരു ടിപ്പിക്കല്‍ പ്രേമകഥ.

അമ്മൂമ്മ പണക്കാരന്റെ മകള്‍. അപ്പൂപ്പന്‍ കൂലിപ്പണിക്കാരന്‍. വീട്ടുകാരുടെ എതിര്‍പ്പ്, ഒളിച്ചോട്ടം, കല്യാണം.


പിന്നെയും കുറെ ടിപ്പിക്കല്‍ കാര്യങ്ങള്‍..


അവര്‍ക്ക് മക്കളുണ്ടായി.


രണ്ടു പേരും എല്ല് മുറിയെ പണിയെടുത്തു അവരെ വളര്‍ത്തി പഠിപ്പിച്ചു ജോലിക്കാരാക്കി വിവാഹം കഴിപ്പിച്ചു.
 അവരുടെ മക്കള്‍ക്കും മക്കളുണ്ടായി. കൂടുതല്‍ ജീവിത സൌകര്യങ്ങള്‍ക്കു വേണ്ടി മക്കള്‍ ദൂരെ മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോയി.

അപ്പൂപ്പനും അമ്മൂമ്മയും വീണ്ടു ഒറ്റക്കായി.


അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒത്തിരി വയസായി. അപ്പോള്‍ മക്കളെല്ലാവരും ഒരുമിച്ചു തിരിച്ചു വന്നു. അവര്‍ തീരുമാനിച്ചു;


അപ്പൂപ്പനും അമ്മൂമ്മയും എല്ല് മുറിയെ പണിയെടുത്തുണ്ടാക്കിയ സ്വത്ത്‌ വില്‍ക്കാനും അവരെ 'വയസന്‍മാരുടെ ജെയിലില്‍ ' അഥവാ 'ഓള്‍ഡ്‌ ഏജ്‌ ഹോമില്‍' ആക്കാനും.




അപ്പൂപ്പനും അമ്മൂമ്മയ്ക്കും അത് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ , ജീവനെപ്പോലെ സ്നേഹിക്കുന്ന മക്കളെ വേദനിപ്പിക്കാനും അവര്‍ക്കിഷ്ടമല്ലായിരുന്നു!


അതുകൊണ്ട് അവര്‍ തീരുമാനിച്ചു; വീണ്ടും ഒളിച്ചോടാന്‍!


പണ്ട് പതിനേഴും ഇരുപതും വയസുണ്ടായിരുന്നപ്പോള്‍ ചെയ്തതുപോലെ ഈ എണ്‍പതും എണ്‍പത്തിമൂന്നും വയസുള്ളപ്പോഴും..


അന്നത്തെപ്പോലെ തന്നെ, എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ രാത്രി രണ്ടു മണിക്ക് അപ്പൂപ്പന്റെ കൈ പിടിച്ചു അമ്മൂമ്മ ഇറങ്ങി...


അനശ്ചിതത്വത്തിലേക്ക്.. അനന്തതയിലേക്ക്..


എന്നാല്‍ പണ്ടത്തെപ്പോലെ തന്നെ രണ്ടുപേര്‍ക്കും ഒട്ടും പേടിയുണ്ടായിരുന്നില്ല.. കാരണം അന്നത്തെപ്പോലെ തന്നെ രണ്ടു പേര്‍ക്കും പരസ്പരം അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.

Monday, January 10, 2011

ബീ പ്രാക്ടിക്കല്‍ അഥവാ പ്രവാസിയുടെ ഒരു ദിവസം



രാവിലെ ഫോണിലെ അലാറം പതിയെ വിളിച്ചു "മോനേ ഓഫീസില്‍ പോകേണ്ടേ, എഴുന്നേല്‍ക്കൂ" (ബീപ്........................ബീപ്‌............................ബീപ്..........)

ആര് മൈന്‍ഡ്‌ ചെയ്യാന്‍ പുതപ്പ് തലയില്‍ കൂടെ വലിച്ചിട്ട് ഒച്ചപ്പാടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. അലാറത്തിന്റെ ഭാവം മാറി, കുറച്ചു സൌണ്ട് കുറച്ചു കൂടി കൂട്ടി

"ഡാ നിന്നോടാ എഴുന്നേല്‍ക്കാന്‍ പറഞ്ഞേ" (ബീപ്....ബീപ്‌....ബീപ്‌....ബീപ്‌)

എന്നാല്‍ ഉറക്കം അലാറത്തിന്റെ സൌണ്ട് മാറ്റം ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. ഒന്ന് കൂടെ ചുരുണ്ട് കൂടി, പുതപ്പിനടിയിലേക്ക്.

"പ്ഫാ.. കഴ്വര്ടെ മോനെ എഴുന്നെല്‍ക്കെടാ" (ബീപ് ബീപ് ബീപ് ബീപ് ബീപ് ബീപ് ബീപ്...)

ഉറങ്ങുന്നോന്റെ തന്തക്ക് വിളിച്ചതിന് അവനിട്ടൊരു അടി. ഹ്മും അത് ഗുണം ചെയ്തു. പിന്നെ അവന്‍ മിണ്ടീല.

ഐശ്വര്യാ റായി ബെഡ് കാപ്പിയുമായി വരുന്ന സ്വപ്നവും കണ്ടു (ദയവായി ആരും ലിങ്ക് 'ബച്ചന്‍സ്'നു ഫോര്‍വേഡ്‌ ചെയ്യരുത്. ലോക്കല്‍ ഐശ്വര്യാ റായിമാരുടെ ആങ്ങളമാര്‍ തന്നെ ആവശ്യത്തിന് തരുന്നുണ്ട്!) സുഖകരമായ ഉറക്കം.

അങ്ങനെ സ്വപ്നം കാണുന്നതിനിടയില്‍ അതാ ഐശ്വര്യാ റായിയുടെ മുഖം മാറി മാറി വരുന്നു. അതിന്റെ സ്ഥാനത്ത്‌ വേറെ ഒരു വൃത്തികെട്ട മുഖം.

ഹോ... സ്വപ്നത്തില്‍ വരെ മോര്‍ഫിങ്ങോ. ടെക്നോളജിയുടെ ഒരു പുരോഗമനമേ..!

എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം.

ഹെന്‍റമ്മച്ചീ.......... ഇത് എന്റെ മാനേജരല്ലേ.. ചാടിയെഴുന്നേറ്റു കണ്ണ് തുറന്നു ക്ലോക്കില്‍ നോക്കി. സാധാരണ എഴുന്നേല്‍ക്കുന്നതിലും അരമണിക്കൂര്‍ ലേറ്റ്.

അയ്യോ ഇന്നാണല്ലോ വലിയൊരു കമ്പനിയുടെ അതിനേക്കാള്‍ വലിയ ഒരറബിയുമായി മീറ്റിംഗ്. കൃത്യസമയത്ത് ഓഫീസില്‍ എത്തണം എന്ന് ഇന്നലെ പോരുമ്പോള്‍ കൂടെ മാനേജര്‍ പറഞ്ഞതാരുന്നു. കുടുങ്ങിയല്ലോ ഭഗവാനേ.

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ ഉണര്‍ത്തി.

എന്തായാലും പരമാവധി വേഗം പോകാന്‍ നോക്കാം.

വേഗം ബ്രഷ് എടുത്തു പേസ്റ്റു പുരട്ടി ബാത്ത്റൂമിലേക്ക്‌ ഓടി. കണ്ണാടിയുടെ മുന്നില്‍ നിന്ന് ബ്രഷ് വായിലേക്കിട്ടു ഒന്നങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. ഒരരുചി..

ബ്രഷ് പുറത്തെടുത്തു നോക്കി

ടൂത്ത്‌ പേസ്റ്റിനു പകരം ഷേവിംഗ് ക്രീം...

വേഗം വായും ബ്രഷും കഴുകി പേസ്റ്റ് എടുക്കാന്‍ ചെന്നു. അതിനകത്തൊന്നുമില്ല, വെറും ട്യുബ് മാത്രം. ഞെക്കി ഞെക്കി അവസാനം ഉണ്ടാരുന്നു ഒരു തുള്ളി പുറത്തു വരുത്തി ബ്രഷില്‍ തേച്ചു.

ബ്രഷ് ചെയ്തു. ഇനി കുളി. നല്ല തണുപ്പുള്ള ഈ ജനുവരിയില്‍ കുളിക്കാന്‍ താത്പര്യമുണ്ടായിട്ടല്ല, ഓഫീസില്‍ അടുത്തിരിക്കുന്ന ഫിലിപ്പിനോ പെങ്കൊച്ചിനെ ഓര്‍ത്തു മാത്രം ചെയ്യുന്നതാണ്‌.

ഷവറില്‍ നിന്ന് ചൂടും തണുപ്പും മിക്സായി എന്റെ പാകത്തിന് വെള്ളം വരാന്‍ കണക്കിന് സെറ്റ്‌ ചെയ്തു. എന്നിട്ട് ഷവറിന്റെ അടിയില്‍ നിന്ന് ഇളം ചൂട് ആസ്വദിച്ചു നനഞ്ഞു.

ഷവര്‍ ഓഫാക്കി ദേഹത്തും തലയിലും സോപ്പ് പതപ്പിച്ചു. പിന്നെ വീണ്ടു ഷവറിന്റെ ചോട്ടിലേക്ക്. പൈപ്‌ തുറന്നു. ഏതാനും തുള്ളി വെള്ളം വന്നു അതവിടെ നിന്നു!

വായില്‍ വന്നത് നല്ല പച്ചത്തെറി.

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ വീണ്ടും ഉണര്‍ത്തി.

യുറേക്കാ... (ഇത് കണ്ടു ആരും തെറ്റിദ്ധരിക്കല്ല്, ഞാന്‍ അതെ വേഷത്തില്‍ പോകാന്‍ തീരുമാനിച്ചു എന്ന്)

അതാ അവിടെ മൂടി വെച്ച ബക്കറ്റില്‍ വെള്ളം ഇരിക്കുന്നു. അത് മതി എനിക്ക് ബാക്കി കുളിക്ക്.

ബക്കറ്റിന്റെ മൂടി തട്ടിതെറിപ്പിച്ച് വെള്ളം തലയിലേക്ക് കമിഴ്ത്തി

"ഹൂ... ഹീ.. ഹാ"

മായാവി വരാന്‍ രാജുവും രാധയും മന്ത്രം ജപിച്ചതല്ല; ജനുവരിയിലെ തണുപ്പില്‍ ഐസ് വെള്ളം ദേഹത്തു വീണവന്റെ രോധനമാണ്.

ഹോ.... നേരത്തെ പിടിച്ചു വച്ച വെള്ളത്തിനൊക്കെ ഇത്രേം തണുപ്പുണ്ടാകുവോ?

ഒരുവിധത്തില്‍ കുളിയും കഴിച്ച് ഡ്രെസ്സും വലിച്ചു കേറ്റി പുറത്തേക്കിറങ്ങി.

സാധാരണ ഇറങ്ങുന്നതില്‍ നിന്നും പത്തു മിനിറ്റേ ലേറ്റ് ആയിട്ടുള്ളൂ. കമ്പനി വണ്ടി പോയിക്കാണുമോ ആവോ? സാധാരണ വണ്ടിക്കു വെയിറ്റ്‌ ചെയ്യുന്നിടത്ത് എത്തി. എന്തായാലും ഡ്രൈവറെ വിളിച്ചു നോക്കാം എന്ന് വിചാരിച്ചു മൊബൈല്‍ എടുത്തു കോള്‍ ചെയ്തു.

"യു ഹാവ്‌ നോട്ട് സഫിഷ്യന്റ് ബാലന്‍സ്‌ റ്റു മേയ്ക് എ കാള്‍ "

ഹും എനിക്ക് ബാലന്സില്ലെങ്കില്‍ ഞാന്‍ ഇടുമെടീ പുല്ലേ. (ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ എന്ന പ്രൊഫഷനലിസത്തിന്റെ മറ്റൊരു വേര്‍ഷന്‍!)

നേരെ അടുത്ത് കണ്ട ഷോപ്പിലേക്ക് ചെന്നു. ഒരു അഞ്ചു ദിനാറിന്റെ കാര്‍ഡ്‌ തരാന്‍ പറഞ്ഞു. കടക്കാരന്‍ കാര്‍ഡ്‌ എടുക്കുന്നതിനിടെ ഞാന്‍ പൈസക്കായി പേഴ്സ് എടുക്കാന്‍ പാന്റ്സിന്റെ ബാക്ക് പോക്കറ്റില്‍ കയ്യിട്ടു.

കാലി...

അതേ, പെഴ്സെടുക്കാന്‍ മറന്നു പോയിരിക്കുന്നു, തിരക്കിനിടയില്‍ .

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ ഒന്നുകൂടി ഉണര്‍ത്തി. (അല്ലാതെന്തു ചെയ്യാന്‍..)

ഇനിയിപ്പോ പോയി പെഴ്സെടുത്തു തിരിച്ചു വരുമ്പോഴേക്കും ഒത്തിരി ലേറ്റ് ആകും. ടാക്സി വിളിച്ചു പോയി ഓഫീസില്‍ നിന്ന് ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങി കാശു കൊടുക്കാം.

അങ്ങനെ ടാക്സി കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറിയിരുന്നു. മൊബൈല്‍ എടുത്തു സമയം നോക്കി. ഓഫീസില്‍ എത്തേണ്ട സമയം ഇപ്പോള്‍ തന്നെ ആയിരിക്കുന്നു. സാരമില്ല ഏറിയാല്‍ പത്തു പതിനഞ്ചു മിനിറ്റ് മതി ഓഫീസില്‍ എത്താന്‍.

ഡ്രൈവിംഗ് ലൈസന്‍സ്‌ ഉണ്ടാരുന്നേല്‍ കമ്പനി കാറ് തന്നേനെ. ശ്രമിക്കാഞ്ഞിട്ടല്ല, കിട്ടാത്തോണ്ടാണ്.

രണ്ടു ടെസ്റ്റ്‌ ഓള്‍റെഡി പൊട്ടി. എന്റെ കുഴപ്പം കൊണ്ടല്ല.
എന്നെ ടെസ്റ്റ്‌ ചെയ്ത ഇന്‍സ്പെക്ടര്‍മാരുടെ കുഴപ്പം കൊണ്ടാണ്!
അവര് പറയുന്നു ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ അവിടെ വണ്ടി നിര്‍ത്തണം എന്ന്.

പക്ഷെ ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയല്ല. ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ , 'ഈ പട്ടാപകലും ലൈറ്റ്‌ കെടുത്താത്ത കെ.എസ്.ഇ.ബിയെ കുറ്റവും പറഞ്ഞു' ഞങ്ങള്‍ വണ്ടി എടുത്തു പോകും.

ഇവിടുത്തെ ഓരോരോ നിയമങ്ങളേ!

എന്തായാലും ഓഫീസില്‍ എത്തി. അവിടെ നിന്ന് ഒരു സഹപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും വാങ്ങി കാശു കൊടുത്തു. ഓടി പോയി എന്റെ സീറ്റില്‍ ഇരുന്നു.

മൊബൈല്‍ എടുത്തു സമയം നോക്കി. വലിയ കുഴപ്പമില്ല. 15 മിനിറ്റ് മാത്രമേ ലേറ്റ് ആയിട്ടുള്ളൂ. എന്തായാലും ചെറിയ തെറിക്കുള്ള സ്കോപ്പേ മാനേജര്‍ക്ക് കിട്ടൂ. സാധാരണ പതിവില്ലാത്തതാണ് ഇങ്ങനെ.

ഞാന്‍ വലിയ തെറിക്കുള്ള സ്കോപ്പാണ് മിക്കവാറും ഉണ്ടാക്കാറുള്ളത്!

സാധാരണ എന്നെ തെറി വിളിച്ചു കഴിഞ്ഞാല്‍ ആ വായ ക്ലീനാക്കാന്‍ അങ്ങേരു ഹാര്‍പിക്കോ മറ്റോ യൂസ് ചെയ്യേണ്ടി വരും!

മാനേജരുടെ ക്യാബിന്‍ അടഞ്ഞാണു കിടക്കുന്നത്. അകത്തുണ്ടാകും.

ഞാന്‍ സിസ്റ്റം ഓണ്‍ ചെയ്തു. 

സാധാരണ ആദ്യം ഓപ്പണ്‍ ചെയ്യുക പെഴ്സണല്‍ മെയിലാണ്. പിന്നെ ബ്ലോഗുകള്‍ , പത്രം, എല്ലാം 
കഴിഞ്ഞു സമയമുണ്ടേല്‍ ഒഫീഷ്യല്‍ മെയിലും പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും. 
ഇതാണ് നമ്മുടെ ഒരു റുട്ടീന്‍. 

ഇന്ന് പക്ഷേ ഇപ്പോള്‍ തന്നെ പുറത്തു പോകണം എന്നുള്ളതുകൊണ്ട് ആദ്യം തന്നെ ഒഫീഷ്യല്‍ മെയില്‍ ഓപ്പണ്‍ ചെയ്തു.

ആദ്യം തന്നെ മാനേജരുടെ മെയിലാണ് കണ്ടത്. വേഗം ഓപ്പണ്‍ ചെയ്തു വായിച്ചു.

"എനിക്ക് സുഖമില്ലാത്തതുകൊണ്ട് ഇന്നത്തെ മീറ്റിംഗ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു"

പുള്ളി രാവിലെ തന്നെ അയച്ച മെയിലാണ്. രാവിലെ വീട്ടില്‍ നിന്ന് ഒന്ന് മെയില്‍ ചെക്ക്‌ ചെയ്തിരുന്നെങ്കില്‍ .....

പക്ഷേ,  ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ.....